തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് 3.30നാണ് യോഗം. മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്‌ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
പലയിടത്തും മഴക്കെടുതികളും രൂക്ഷമാവുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ ഏറെക്കുറെ വെള്ളം കയറിക്കഴിഞ്ഞു. മണ്ണിടിച്ചിലടക്കം വ്യാപക നാശ നഷ്‌ടങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവസ്‌ഥാ വിദഗ്‌ധരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്.
സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കൻ അറബികടലിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ആണ് അതിശക്‌തമായ മഴയും കാറ്റും ഉണ്ടാകുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
Most Read: മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ കോൺഗ്രസ് ആക്രമണം; നടപടി ഉടനെന്ന് കെ സുധാകരൻ