തിരുവനന്തപുരം: കോഴിക്കോട് കോൺഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കോൺഗ്രസ് നേതൃത്വം പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കെപിസിസിയുടെ നിർദ്ദേശ പ്രകാരമാണ് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. കമ്മീഷന്റെ റിപ്പോർട് മറ്റന്നാൾ ലഭിക്കും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് കെ സുധാകരൻ വ്യക്‌തമാക്കി.
മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം ദൗർഭാഗ്യകരമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. കെപിസിസിയ്‌ക്ക് അതിൽ അതീവ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. നേരത്തെ ആക്രമിക്കപ്പെട്ട മാദ്ധ്യമ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും വിഡി സതീശൻ ഉറപ്പ് നൽകി.
കോഴിക്കോട് കല്ലായി റോഡിലെ വുഡീസ് ഹോട്ടലിൽ വെച്ച് നടന്ന കോൺഗ്രസ് എ ഗ്രൂപ്പിന്റെ യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെയാണ് കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചത്. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർ, ഏഷ്യാനെറ്റ് ന്യൂസിലെ സിആർ രാജേഷ്, കൈരളിയിലെ മേഘ എന്നിവർക്കെതിരെ ആയിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം.
സാജനെ ക്രൂരമായി മര്‍ദ്ദിക്കുകയും മേഘയെയും രാജേഷിനെയും തടഞ്ഞുവെക്കുകയും ആയിരുന്നു. വനിതാ മാദ്ധ്യമ പ്രവർത്തകയെ അസഭ്യം പറയുകയും ചെയ്‌തിരുന്നു. തുടർന്ന് മേഘയും സാജനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ കസബ പോലീസ് മുൻ ഡിസിസി പ്രസിഡണ്ട് യു രാജീവനും കണ്ടാലറിയുന്ന 20 പേര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.
മേഘ നല്‍കിയ പരാതിയില്‍ ഐപിസി 354, 341, 294b വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. സാജന്റെ പരാതിയില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുത്തിരിക്കുകയാണ്.
Also Read: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ