കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവന്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കസബ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കോഴിക്കോട് കല്ലായി റോഡിലെ വുഡീസ് ഹോട്ടലിൽ വെച്ച് നടന്ന കോൺഗ്രസ് എ ഗ്രൂപ്പിന്റെ യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെയാണ് കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചത്. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർ, ഏഷ്യാനെറ്റ് ന്യൂസിലെ സിആർ രാജേഷ്, കൈരളിയിലെ മേഘ എന്നിവർക്കെതിരെ ആയിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം.
സാജനെ ക്രൂരമായി മര്‍ദ്ദിക്കുകയും മേഘയെയും രാജേഷിനെയും തടഞ്ഞുവെക്കുകയും ആയിരുന്നു. വനിതാ മാദ്ധ്യമ പ്രവർത്തകയെ അസഭ്യം പറയുകയും ചെയ്‌തിരുന്നു.
തുടർന്ന് മേഘയും സാജനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കസബ പോലീസ് യു രാജീവനും കണ്ടാലറിയുന്ന 20 പേര്‍ക്കുമെതിരെ കേസ് എടുത്തത്.
മേഘ നല്‍കിയ പരാതിയില്‍ ഐപിസി 354, 341, 294b വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. സാജന്റെ പരാതിയില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.
യു രാജീവിന്റെ നേതൃത്വത്തിൽ കെപിസിസി വർക്കിങ് പ്രസിണ്ട് ടി സിദ്ദിഖിന്റെ അനുകൂലികളാണ് രഹസ്യയോഗം ചേർന്നത്. അതേസമയം മാദ്ധ്യമ പ്രവര്‍ത്തകരെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കിയിരുന്നു.
Most Read: പൊതുസ്‌ഥലത്ത് മാസ്‌ക് ധരിച്ചില്ല; ജോജു ജോർജിനെതിരെ കേസ്