എടപ്പാൾ: കനത്ത മഴയിൽ പലയിടങ്ങളിലും കിണർ ഇടിഞ്ഞുതാഴുന്നത് പതിവാണ്. എന്നാൽ, മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുളംകുന്നിൽ നിമിഷനേരം കൊണ്ടാണ് ഒരു കിണർ രൂപപ്പെട്ടിരിക്കുന്നത്. പുതിയ കിണർ കണ്ട് അമ്പരന്ന് നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
കപ്പൂർ പഞ്ചായത്തിലെ എറവക്കാട് സ്വദേശി ബാലൻ മുള്ളംകുന്ന് ഭാഗത്ത് പുതുതായി നിർമിക്കുന്ന വീടിന്റെ കിണറിനോട് ചേർന്നാണ് പുതിയ കിണർ രൂപപ്പെട്ടിരിക്കുന്നത്. 10 അടിയോളം താഴ്‌ചയുള്ള കുഴി കിണർ പോലെ വട്ടത്തിലാണ് രൂപപ്പെട്ടത്. സമീപവാസികളായ യുവാക്കൾ വലിയ ശബ്‌ദം കേട്ട് ഓടിക്കൂടിയപ്പോഴാണ് അപ്രതീക്ഷിതമായി കിണർ രൂപം കൊണ്ടത് കാണുന്നത്.
മഴ അത്രയധികം തീവ്രമായാണ് പല ജില്ലകളിലും പെയ്യുന്നത്. നാശനഷ്‌ടങ്ങളും രൂക്ഷമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. അപകടസാധ്യതയുള്ള സ്‌ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും തുടങ്ങി.
Also Read: ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുത്; തിരുവനന്തപുരം ജില്ലാ കളക്‌ടർ