തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്‌തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. മധ്യ, തെക്കൻ കേരളത്തിലായിരിക്കും ശക്‌തമായ മഴ ഉണ്ടാകുക. എന്നാൽ വടക്കൻ കേരളത്തിൽ കാര്യമായ മഴക്ക് സാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റും, ആൻഡമാൻ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്‌തമായ മഴയ്‌ക്ക് കാരണം. ഏപ്രിൽ 8ആം തീയതി വരെ ഇത്തരത്തിൽ ശക്‌തമായ മഴ കേരളത്തിൽ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം തന്നെ ഇന്ന് ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. തുടർന്ന് ഇത് ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്നലെ സംസ്‌ഥാനത്ത് കനത്ത മഴയാണ് ലഭിച്ചത്. ഇതേ തുടർന്ന് മിക്കയിടങ്ങളിലും വലിയ നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കൂടാതെ മോശം കാലാവസ്‌ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മൽസ്യ തൊഴിലാളികൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുവിൽ മൽസ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: ദേശീയ സർക്കാർ രൂപീകരണം വിഫലം; ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിയും രൂക്ഷം