തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൂടാതെ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
ഞായറാഴ്‌ച വരെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. ഇന്ന് മുതൽ 27 വരെ ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്.
കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. എന്നാൽ, കർണാടക തീരത്ത് മൽസ്യബന്ധനത്തിന് തടസമില്ല. വടക്കൻ കേരളം മുതൽ വിദർഭ വരെ നീണ്ട ന്യൂനമർദ്ദ പാത്തിയാണ് ഇപ്പോഴുള്ള മഴക്ക് കാരണം. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Most Read: പൊന്നമ്പല മേട്ടിലേക്ക് അനധികൃത പ്രവേശനം നിയന്ത്രിക്കാൻ ഹൈക്കോടതി ഉത്തരവ്