കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു ഹൈക്കോടതി ഉത്തരവ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് അല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
പൂജ നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസിനോട് ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പൊന്നമ്പല മേട്ടിൽ അനധികൃതമായി ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പെരിയാർ വെസ്‌റ്റ് ഡിവിഷൻ വനം ഡെപ്യൂട്ടി ഡയറക്‌ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തൽസമയ നിരീക്ഷണത്തിനുള്ള ക്യാമറകൾ സ്‌ഥാപിക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനം എടുക്കുമെന്നും കോടതി അറിയിച്ചു.
പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അന്വേഷണ പുരോഗതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിക്കണം. അനധികൃത പ്രവേശനം തടയാൻ സ്വീകരിച്ച നടപടികൾ വനം ഡെപ്യൂട്ടി ഡയറക്‌ടറും അറിയിക്കണം. ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ് പിജി അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്‌ച കഴിഞ്ഞു ഹരജി വീണ്ടും പരിഗണിക്കും.
Most Read: ചർച്ച പരാജയം; സംസ്‌ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം