തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയം. സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ അറിയിച്ചു. സംസ്‌ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ ജൂൺ ഏഴ് മുതൽ അനിശ്‌ചിതകാല സമരത്തിലേക്ക് കടക്കുകയാണ്. ചർച്ചയിൽ മുന്നോട്ട് വെച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്ന് ബസുടമകൾ ആരോപിച്ചു.
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. ഇതോടെയാണ് സമരം പിൻവലിക്കില്ലെന്ന നിലപാടിൽ ബസുടമകൾ എത്തിയത്. സമരം നടത്തുമെന്ന് കാണിച്ചു ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകിയതായും സമരസമിതി കൺവീനർ ടി ഗോപിനാഥ് അറിയിച്ചു. ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞതെന്നും, യാതൊരു ഉറപ്പും ലഭിച്ചില്ലെന്നും അതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയാക്കി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ, വിദ്യാർഥികളുടെ സൗജന്യ യാത്രക്ക് പ്രായപരിധി നിശ്‌ചയിക്കണമെന്ന ആവശ്യവും സ്വകാര്യ ബസുടമകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.
Most Read: പുതിയ മദ്യനയം; മന്ത്രിസഭ ഇന്ന് പരിഗണിച്ചേക്കും- ലൈസൻസ് ഫീസ് വർധനവിന് സാധ്യത