ഡെൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴയ്‌ക്ക് ശമനം. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. നൂറോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആയിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
മഴ കുറഞ്ഞ സാഹചര്യത്തില്‍ കേദാര്‍നാഥ് തീര്‍ഥയാത്ര പുനരാരംഭിക്കുകയും യമുനോത്രി- ഗംഗോത്രി ദേശീയ പാതയിലെ ഗതാഗതം പുനസ്‌ഥാപിക്കുകയും ചെയ്‌തു. പ്രളയക്കെടുതി വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും. സംസ്‌ഥാനത്തുടനീളം വന്‍ നാശ നഷ്‌ടമുണ്ടായതായി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.
സംസ്‌ഥാനത്തെ ഏറ്റവും കൂടുതല്‍ നാശ നഷ്‌ടമുണ്ടായ മേഖലകളിലൊന്നായ കുമയൂണില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ച് സ്‌ഥിതിഗതികള്‍ വിലയിരുത്തി. മേഘ വിസ്‌ഫോടനത്തിന് ശേഷം മഴ ശക്‌തി പ്രാപിച്ചതാണ് ഉത്തരാഖണ്ഡില്‍ മരണത്തിനും വ്യാപക നാശ നഷ്‌ടത്തിനും ഇടയാക്കിയത്. നിരവധി റോഡുകള്‍ ഒലിച്ചു പോകുകയും പാലങ്ങള്‍ തകരുകയും ചെയ്‌തു.
Must Read: കസ്‌റ്റഡി കൊലപാതക ഇരയുടെ കുടുംബത്തെ കാണുന്നതിൽ നിന്ന് പ്രിയങ്കയെ തടഞ്ഞ് യുപി പോലീസ്