തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാട് തീരത്ത് പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെട്ടു. ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ ശക്‌തമായ മഴക്കും കാറ്റിനുമാണ് സാധ്യത.
നാളെ സംസ്‌ഥാന വ്യാപകമായി ഒറ്റപ്പെട്ട ശക്‌തമായ മഴക്കും സാധ്യതയുണ്ട്. തുലാവർഷ മഴക്ക് വഴിയൊരുക്കുന്ന കിഴക്കൻ കാറ്റിനോട് അനുബന്ധിച്ചാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. സംസ്‌ഥാനത്ത് തുലാവർഷം ചൊവ്വാഴ്‌ചയോടെ തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഇന്ന് രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നെങ്കിലും കേരളത്തിൽ മഴ മാറിനിന്നിരുന്നു. എന്നാൽ വൈകിട്ടോടെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്‌തമായ മഴ തുടങ്ങി. മലയോര ജില്ലകളിലാണ് മഴ പെയ്യുന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, താമരശേരി മേഖലകളിൽ കനത്ത മഴയാണ്. ഇതേത്തുടർന്ന് തിരുവമ്പാടി ടൗണില്‍ വെള്ളം കയറി.
കോഴിക്കോട്, കാരശ്ശേരി പഞ്ചായത്തിൽ സ്‌കൂൾ മതിൽ തകർന്നു വീണു. ആനയാംകുന്ന് സ്വദേശി എംസി അലി ഫാസിലിനയുടെ വീടിന്റെ മുകളിലേക്കാണ് ആനയാംകുന്ന് ജിഎൽപി സ്‌കൂളിന്റെ ചുറ്റു മതിൽ ഇടിഞ്ഞു വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. പാലക്കാട് നെല്ലിയാമ്പതിയിലും അട്ടപ്പാടിയിലും വൈകിട്ടോടെ മഴ ശക്‌തി പ്രാപിച്ചു തുടങ്ങി.
കോട്ടയത്തെ മലയോര മേഖലകളിലും ശക്‌തമായ മഴ തുടരുകയാണ്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ ഡോ. പികെ ജയശ്രീ അറിയിച്ചു. അടുത്ത മൂന്നു മണിക്കൂറില്‍ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകി.
Most Read: ബാബറി മസ്ജിദ് പോലെ ജാമിഅ മസ്ജിദും പൊളിക്കണം; ശ്രീരാമ സേനാ നേതാവ്