മലപ്പുറം: ജില്ലയിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മിന്നറിയിപ്പ്. ജില്ലയിൽ ഇന്നും നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഞ്ഞ അലർട് പ്രഖ്യാപിച്ചതായി കളക്‌ടർ വിആർ പ്രേംകുമാർ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയ്‌ക്കാണ് സാധ്യത. മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിൽ കളക്‌ടർ ജില്ലയിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ അളവിൽ മഴ ലഭിച്ച താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. കടലാക്രമണം രൂക്ഷമാകാൻ സാധ്യത ഉണ്ട്. ഇതേ തുടർന്ന്, മൽസ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം. നദികൾ മുറിച്ചു കടക്കാനോ മറ്റ് ജലാശയങ്ങളിൽ കുളിക്കാനോ മീൻ പിടിക്കാൻ ഇറങ്ങാനോ പാടില്ല. കൂടാതെ മലയോര മേഖലകളിൽ ഉള്ളവർ രാത്രി സഞ്ചാരം ഒഴിവാക്കണം.
2018,2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതിയും അപകട സാധ്യത മേഖലകൾ എന്ന് കണ്ടെത്തിയ സ്‌ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറാനും കളക്‌ടർ നിർദ്ദേശിച്ചു.
Most Read: ‘മുല്ലപ്പെരിയാറിൽ നിലവിൽ പ്രശ്‌നങ്ങളില്ല, അനാവശ്യ ഭീതി പരത്തിയാൽ നിയമനടപടി’; മുഖ്യമന്ത്രി