തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹൊസ്‌ദുർഗ് താലൂക്കുകളിലെ സ്‌റ്റേറ്റ് സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല. അതേസമയം, സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ മുന്നറിയിപ്പാണുള്ളത്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും മറ്റന്നാളും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ചക്രവാതച്ചുഴിയുടെ സാന്നിധ്യത്തിൽ കേരളത്തിൽ ഈ മാസം 27 വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതിനിടെ, ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാം ഉടൻ തുറക്കാൻ ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയർന്നതോടെ ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഡാമിലെ പരമാവധി ജലനിരപ്പായ 424ൽ ക്രമീകരിക്കുന്നതിന് ഭാഗമായാണ് നടപടി.
Most Read: ‘ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ നികത്താനാവത്ത നഷ്‌ടം’; അനുസ്‌മരണത്തിൽ മുഖ്യമന്ത്രി