മനാമ: കെട്ടിട നിർമാണ ജോലിക്കിടെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് മഥുരലിംഗം സ്വദേശി കലൈ പാണ്ഡ്യൻ കാളിമുത്തുവിന് സഹായഹസ്‌തവുമായി ബഹ്‌റൈനിലെ കാരുണ്യമതികൾ. രാജ്യത്തെ ഇന്ത്യൻ സമൂഹവും, സാമൂഹ്യ പ്രവർത്തകരും, ഉദ്യോഗസ്‌ഥ തലത്തിലുള്ളവരും ഒരുമിച്ച് നിന്നതോടെ കാളിമുത്തുവിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി ഒരുങ്ങുകയാണ്. കൃത്യമായ വൈദ്യസഹായത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന കാളിമുത്തുവിന് നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ എല്ലാം തന്നെ പൂർത്തിയായി.
കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായിരുന്ന കാളിമുത്തുവിനെ ജോലിക്കിടയിൽ മൂന്നാം നിലയിൽ നിന്ന് വീണതിനെ തുടർന്നാണ് അബോധാവസ്‌ഥയിൽ സൽമാനിയ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ സുധീർ തിരുനിലത്ത് (ഡയറക്‌ടർ ഹ്യുമാനിറ്റേറിയൻ എയ്‌ഡ്, വേൾഡ് എൻആർഐ കൗൺസിൽ, കൺട്രി ഹെഡ് ഓഫ് പ്രവാസി ലീഗൽ സെൽ) ഇവിടെയെത്തി തുടർചികിൽസക്ക് വേണ്ട സഹായം ചെയ്യുകയും നാട്ടിലേക്ക് കൊണ്ട് പോവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്‌തു.
തലക്കും കാലിനും പരിക്കുപറ്റിയ കാളിമുത്തുവിന് തുടർചികിൽസ ലഭ്യമാക്കുവാൻ നാട്ടിലേക്ക് പോവണമെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയിരുന്ന യാത്രവിലക്ക് നീക്കണമായിരുന്നു. ഇത് കാരണം വർഷങ്ങളായി ഇവിടെ കഴിയുന്ന കാളിമുത്തുവിന്റെ യാത്രവിലക്ക് നീക്കുന്നതിന് അദ്ദേഹം നേരത്തെ ജോലി ചെയ്‌തിരുന്ന കമ്പനി ഡയറക്‌ടറുമായി ചർച്ച ചെയ്‌ത് ധാരണയിൽ എത്തുകയായിരുന്നു.
കൂടാതെ ഇന്ത്യൻ എംബസി അംബാസിഡർ പീയൂഷ് ശ്രീവാസ്‌തവയുടെ ഇടപെടലും വിഷയത്തിൽ നിർണായകമായി. ഏകദേശം ഒന്നരമാസത്തോളം സമയമെടുത്തെങ്കിലും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇവർക്ക് ലഭിക്കുകയുണ്ടായി. എന്നാൽ ഇക്കാലയളവിൽ കാളിമുത്തുവിന് താമസ സൗകര്യം ഒരുക്കുകയെന്നത് മറ്റൊരു വെല്ലുവിളിയായി. ഈ സമയത്താണ് സിഖ് ഗുരുദ്വാര കാളിമുത്തുവിന് വേണ്ട സഹായങ്ങൾ ചെയ്യാമെന്നും താമസസൗകര്യം ഏറ്റെടുക്കാമെന്നും അറിയിച്ചത്.
ഒപ്പം കാളിമുത്തുവിന് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ചിലവ് ഉൾപ്പടെ വഹിക്കാമെന്ന് ബഹ്‌റൈനിലെ തമിഴ് കമ്മ്യൂണിറ്റി കൂടി അറിയിച്ചതോടെ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി ഒരുങ്ങുകയാണ്. ഏറ്റവും അടുത്ത ദിവസം തന്നെ കാളിമുത്തുവിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവരിപ്പോൾ.
Thank You @PiyushIFS @IndiaInBahrain @moi_bahrain @MOS_MEA @SecySanjay The Ambassodor of India to Bahrain and his Team ,The Immigration Authorities Mr. Nayef Al Sherooqi, Director of Human Resources & Finance )Captian Yousuf Jamal Acting Head of Public Relations & Media his team pic.twitter.com/MUZmP9VdiZ
— Sudheer Thirunilath (@Sthirunilath) May 24, 2021
വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ ഐസിആർഫ് ചെയർമാൻ അരുൾദാസ്, മറ്റ് കമ്മിറ്റി അംഗങ്ങൾ, തമിഴ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ, സൽമാനിയ ഹോസ്‌പിറ്റൽ അതോറിറ്റി, ഇന്ത്യൻ എംബസിയിലെ രവിശങ്കർ ശുക്ള, പ്രിയങ്ക-കോൺസുലേറ്റ് അറ്റാഷെ, ലേബർ വിഭാഗത്തിൽ നിന്നുള്ള സുരേൻ ലാൽ, ഇമിഗ്രേഷൻ അതോറിറ്റി ഉദ്യോഗസ്‌ഥർ എന്നിവരുടെ സേവനത്തിന് സുധീർ തിരുനിലത്ത് നന്ദി പറഞ്ഞു. രാജ്യം വിടുന്നത് വരെ കാളി മുത്തുവിന് താമസസൗകര്യം ഒരുക്കിയ സിഖ് ഗുരുദ്വാരയിലെ അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
Read Also: ലക്ഷദ്വീപ് വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു