ഡെല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യ ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്‌ച ഇന്ന് നടക്കും. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ കേന്ദ്രങ്ങളില്‍ നിന്നും ചൈനയുടെ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് ആയിരിക്കും ഇന്ത്യ ശ്രമിക്കുക.
അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നടക്കുന്ന ഏഴാമത്തെ സൈനികതല ചര്‍ച്ചയാണിത്. ഇന്ന് ഉച്ചയോടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ ഭാഗത്തെ ചൗഷാലിലാണ് കൂടിക്കാഴ്‌ച നടക്കുക. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍, ചീഫ് ഡിഫന്‍സ് സ്‌റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധവികള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്‌ചയില്‍ സൈനിക ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യയുടെ തന്ത്രം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ആയിരിക്കും കൂടിക്കാഴ്‌ചയില്‍ സൈന്യം നിലപാട് സ്വീകരിക്കുക.
Also Read: ബീഹാർ തിരഞ്ഞെടുപ്പ്; ഏകോപനത്തിന് 6 പുതിയ പാനലുകളുമായി കോൺഗ്രസ്
പാങ്കോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള നിരവധി തന്ത്രപ്രധാനമായ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന ചൈനയുടെ ആവശ്യത്തെ ഇന്ത്യ ശക്‌തമായി എതിര്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ നടത്തിയ സൈനികതല ചര്‍ച്ച 14 മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. അന്ന് കിഴക്കന്‍ ലഡാക്കിലെ തര്‍ക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും തന്നെ എടുത്തിരുന്നില്ല.