മലപ്പുറം: കർണാടകയിലെ സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടിയെ ശരിവെച്ച ഹൈകോടതി വിധി ആശങ്കപ്പെടുത്തുന്നതായും വിധിയുടെ മറവിൽ പെൺകുട്ടികൾക്ക് നേരെനടക്കുന്ന അതിക്രമങ്ങൾ തടയണമെന്നും എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലായൂത്ത് കൗൺസിൽ.
എല്ലാ പൗരന്മാർക്കും ഇഷ്‍ടാനുസരണം വസ്‌ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവെച്ചു നൽകുന്നതാണ്. മതവിശ്വാസങ്ങളെയും ആരാധനകളെയും കോടതികൾ പരിശോധിച്ച് തീർപ്പ് കൽപിക്കുന്നത് ഭരണഘടന വകവെച്ച് നൽകുന്ന വ്യക്‌തി സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും എതിരാണ്; കൗൺസിൽ വിശദീകരിച്ചു.
മുസ്‌ലിം പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഹിജാബ് അവരുടെ മതത്തിന്റെ ഭാഗവും ഒഴിച്ചു കൂടാനാകാത്തതും ആണെന്നിരിക്കെ കർണാടക ഹൈകോടതി നടത്തിയ വിധിപ്രസ്‌താവം ആശങ്കപ്പെടുത്തുന്നു. ഈ വിധി പുനപരിശോധിക്കണം; എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലായൂത്ത് കൗൺസിൽ പറഞ്ഞു.
അരീക്കോട് തെരെട്ടമ്മൽ മജ്‌മഅ് കാമ്പസിൽ നടന്ന കൗൺസിൽ സമ്മേളനം ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷനായ ചടങ്ങിൽ എസ്‌വൈഎസ്‍ സംസ്‌ഥാന ദഅവാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉൽഘാടനം നിർവഹിച്ചു.
എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ച പരിപാടിയിൽ ദഅവാ രംഗത്തെ പുതിയ സാധ്യതകൾ, റിപ്പോർട്ടിംഗ്, യുവസമൂഹം നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിവിധ സെഷനുകൾക്ക് പ്രമുഖ സംഘടനാ നേതാക്കളും പ്രതിനിധികളും നേതൃത്വം നൽകി.
Most Read: ഹിജാബ് മുസ്‌ലിം പെൺകുട്ടിയുടെ മൗലികാവകാശം; അത് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നില്ല