കോഴിക്കോട്: മുസ്‌ലിം സ്‌ത്രീകള്‍ക്ക് ശിരോവസ്‌ത്രം ഒഴിച്ചുകൂടാന്‍ പറ്റാത്ത അനിവാര്യ ഘടകമാണെന്നും അത് ഖുര്‍ആനും നബിചര്യയും സ്‌ഥിരീകരിക്കുന്നതായും വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യാന്‍ മുശാവറ തീരുമാനിച്ചതായും സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ വ്യക്‌തമാക്കി.
സ്‌ത്രീകൾക്ക് ഹിജാബ് (ശിരോവസ്‌ത്രം) അനിവാര്യമല്ലെന്ന കർണാടക ഹൈക്കോടതി വിധി വേദനാജനകമാണ്. ഇസ്‌ലാംമത അനുഷ്‌ഠാനങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാറും കോടതികളും തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ മത നിയമത്തെകുറിച്ച് സൂക്ഷ്‌മമായ പഠനം നടത്തണമെന്നും മുശാവറ അഭിപ്രായപ്പെട്ടു.
ഒഴിവുവന്ന മുശാവറ വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ‘കുമ്പോള്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങൾ’ തിരഞ്ഞെടുക്കപ്പെട്ടു. നടന്നുവരുന്ന മേഖലാ അഖീദ സംഗമങ്ങള്‍ റമദാനിന് മുൻപ് പൂര്‍ത്തീകരിക്കും. ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉൽഘാടനം ചെയ്‌ത ചടങ്ങിൽ പ്രമുഖ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. എപി മുഹമ്മദ് മുസ്‍ലിയാർ സ്വാഗതവും പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി നന്ദിയും പറഞ്ഞു.
Most Read: ‘ഇന്നല്ലെങ്കിൽ നാളെ ദേശീയ പതാക കാവിയാകും’; ആർഎസ്എസ് നേതാവ്