ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിവസം ഡെൽഹിയിൽ കർഷകർക്ക് എതിരായി നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസിന് മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. കർഷകർക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കാൻ പോലീസ് നിർബന്ധിതരായെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
സമരം ചെയ്യുന്ന കർഷകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും മുഖാവരണങ്ങൾ ഇല്ലാതെയാണ് കർഷകർ ഡെൽഹിയിൽ തടിച്ചുകൂടിയതെന്നും ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്‌ഡി പറഞ്ഞു. ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക സംഘർഷങ്ങളിൽ ഇതുവരെ 39 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. ഒരു ആത്‌മഹത്യ കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സർക്കാരിന്റെ സ്വത്തുവകകൾക്ക് കർഷക സമരം വലിയ നഷ്‌ടമുണ്ടാക്കിയെന്നും പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്‌തമാക്കുന്നു. അതേസമയം, പ്രതിഷേധത്തിനിടെ മരണമടഞ്ഞ കർഷകർക്ക് ഒരു വിധത്തിലുള്ള നഷ്‌ടപരിഹാരവും നൽകാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്.
Read also: ബാലഭാസ്‌കറിന്റെ മരണം; നിയമ പോരാട്ടം തുടരുമെന്ന് പിതാവ്