തിരുവനന്തപുരം: ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും കോവിഡ് ചികിൽസ നടത്തുന്നതിന് അനുമതി നൽകി സംസ്‌ഥാന സർക്കാർ. കോവിഡിന് ഹോമിയോ ചികിൽസ നടത്താമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആയുഷ് വകുപ്പും സുപ്രീം കോടതിയും നേരത്തെ തന്നെ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ കേരളത്തിൽ ഇതിന് അനുമതി നൽകിയിരുന്നില്ല.
തുടർന്ന് ഇക്കാര്യത്തിൽ പരിഹാരം കാണുന്നതിനായി ഹോമിയോ ഡോക്‌ടർമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശേഷം 28 ദിവസത്തിനകം ഉത്തരവ് പുറത്തിറങ്ങണമെന്ന് കോടതി നിർദ്ദേശം നൽകുകയായിരുന്നു. സംസ്‌ഥാനത്തെ ഹോമിയോ ആശുപത്രികൾ വഴി ഇതുവരെ കോവിഡ് പ്രതിരോധ മരുന്ന് മാത്രമേ നൽകിയിരുന്നുള്ളൂ.
ഇനി സംസ്‌ഥാനത്തെ സർക്കാർ മേഖലയിലുള്ള 34 ഹോമിയോ ആശുപത്രികളിലും 1,070 ഡിസ്‌പെൻസറികളിലും ചികിൽസ നടത്താം. സ്വകാര്യ ഹോമിയോ ആശുപത്രികൾക്കും കോവിഡ് ചികിൽസ നടത്തുന്നതിന് തടസമില്ല. കോവിഡ് ചികിൽസക്കായി 20 ഹോമിയോ മരുന്നുകളാണ് കേന്ദ്ര ആയുഷ് വകുപ്പ് ഇതുവരെ നിർദ്ദേശിച്ചിട്ടുള്ളത്.
Read also: അമൃത് പദ്ധതി; കണ്ണൂർ കോർപറേഷൻ ഒന്നാമത്