കൽപ്പറ്റ: ജില്ലയിൽ മധുരം നിറച്ച് കാട്ടുതേൻ സംഭരണം. കാട്ടുതേൻ സംഭരണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് വർധനവാണ് ഈ വർഷം ജില്ലയിൽ ഉണ്ടായത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചുകളിലുള്ള ഹണി ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികളുടെ കണക്കുകൾ പ്രകാരം ജൂൺ 30 വരെ 3.685 കിലോഗ്രാം തേൻ സംഭരിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷം 575 കിലോഗ്രാം തേനാണ് ആകെ സംഭരിച്ചത്.
ബത്തേരി കലൂരിലെ പട്ടികവർഗ സഹകരണ സംഘത്തിൽ 15,000 കിലോഗ്രാം കാട്ടുതേൻ ലഭിച്ചു. കഴിഞ്ഞ വർഷം ഇവിടെ 700 കിലോഗ്രാം തേനാണ് സംഭരിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാലാണ് കഴിഞ്ഞ വർഷം വിളവെടുപ്പും സംഭരണവും കുറഞ്ഞതെന്ന് കർഷകർ പറഞ്ഞു. ഈ സീസണിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നത് സംഭരണത്തെ സഹായിച്ചുവെന്നും കർഷകർ പറഞ്ഞു.
വനത്തിൽ നിന്ന് തേൻ സംഭരിക്കാൻ ആദിവാസികൾക്കാണ് അവകാശം. പ്രാക്‌തന ഗോത്ര വിഭാഗത്തിൽപ്പെട്ട കാട്ടുനായ്‌ക്കരാണ് പ്രധാനമായും ജില്ലയിൽ തേൻ ശേഖരിക്കുന്നത്. ഇവർ ശേഖരിക്കുന്ന തേൻ ഹണി ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികളും പട്ടികവർഗ സഹകരണ സംഘങ്ങളും സംഭരിക്കും. ജില്ലയിൽ കല്ലൂർ, പുൽപ്പള്ളി, അപ്പപ്പാറ എന്നിവിടങ്ങളിലെ പട്ടിക വർഗ സംഘങ്ങളിലും തേൻ സംഭരണം ഉണ്ട്. കിലോഗ്രാമിന് 400 രൂപയാണ് ഇവർ വില ഈടാക്കുന്നത്.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് വയനാട്ടിലെ തേൻകാലം. ജൂലൈ മാസങ്ങളിലാണ് പ്രധാനമായും വിളവെടുപ്പ് നടക്കുന്നത്. വൻതേൻ, ചെറുതേൻ, കൊമ്പുതേൻ, പുട്ടുതേൻ എന്നിങ്ങനെ നാലിനം തേനാണ് ജില്ലയിൽ ഉള്ളത്.
Read Also: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ല; സുപ്രീം കോടതി