പാലക്കാട്: കരിമ്പുഴ ഗ്രാമ പഞ്ചായത്തിൽ കുളമ്പുരോഗ വ്യാപനത്തെ തുടർന്ന് കന്നുകാലി വിൽപനക്ക് നിരോധനം. കന്നുകാലികളെ പഞ്ചായത്തിന് പുറത്തു നിന്ന് വാങ്ങുന്നതിനും, പഞ്ചായത്തിന് പുറത്തേക്ക് വിൽക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ആദ്യം രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് മറ്റ് വാർഡുകളിലേക്കും വ്യാപിക്കുകയായിരുന്നു.
കരിമ്പുഴ പഞ്ചായത്ത് പരിധിയിൽ ഇതുവരെ ആറ് കിടാവ് ഉൾപ്പെടെ ഏഴ് കന്നുകാലികൾ ചത്തിട്ടുണ്ട്. 14 കന്നുകാലികൾക്ക് രോഗം പിടിപെട്ടു. 215 പശുക്കൾക്ക് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തിയതായി പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ കുന്നത്ത് പറഞ്ഞു.
ക്ഷീര ഗ്രാമമായ കരിമ്പുഴ പഞ്ചായത്തിൽ രോഗ വ്യാപനം ഇനിയും വ്യാപിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. അധിക ചിലവ് വരുമെന്ന ഭയത്താൽ കന്നുകാലികൾക്ക് ബാധിക്കുന്ന വിവിധ രോഗങ്ങൾക്കും, അപകട മരണങ്ങൾക്കും സംരക്ഷണം ലഭിക്കേണ്ട ഇൻഷൂറൻസ് പോളിസി പോലും പലരും എടുത്തിട്ടില്ല. രോഗ വ്യാപനം തടയുന്നതിനായി പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശത്തെ ക്ഷീരകർഷകർ ആവശ്യപ്പെട്ടു.
Read Also: യാത്രാ നിയന്ത്രണങ്ങൾ കർശനം; പൊറുതിമുട്ടി കേരളത്തിലേക്കുള്ള യാത്രക്കാർ