ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ ബിർഭുമിൽ ഉണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികളെ പിടികൂടാൻ സംസ്‌ഥാന സർക്കാരിന് എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. “കുറ്റവാളികൾക്കെതിരെ സംസ്‌ഥാന സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അത്തരം കുറ്റവാളികളെ പ്രോൽസാഹിപ്പിക്കുന്നവരോടും ക്ഷമിക്കരുത്,”- മോദി പറഞ്ഞു.
അതേസമയം, പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ കൊൽക്കത്ത ഹൈക്കോടതി തൽസ്‌ഥിതി റിപ്പോർട് തേടി. രാംപൂർഹട്ട് അക്രമത്തെക്കുറിച്ചുള്ള തൽസ്‌ഥിതി റിപ്പോർട് നാളെ ഉച്ചക്ക് രണ്ടിനകം സമർപ്പിക്കാനാണ് ഹൈക്കോടതി ബംഗാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ ജഡ്‌ജിയുടെ സാന്നിധ്യത്തിൽ സിസിടിവി ക്യാമറകൾ സ്‌ഥാപിക്കാനും സംഭവസ്‌ഥലത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണം നടത്താനും കോടതി നിർദ്ദേശിച്ചു. പരിശോധനക്കായി സ്‌ഥലത്ത് നിന്ന് ഉടൻ തെളിവുകൾ ശേഖരിക്കാൻ ഡെൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്, കൂടാതെ ജില്ലാ ജഡ്‌ജിയുമായി കൂടിയാലോചിച്ച് പോലീസിന്റെ അടിയന്തര നടപടികളിലൂടെ ദൃക്‌സാക്ഷികളെ സംരക്ഷിക്കുമെന്ന് ഉറപ്പാക്കാൻ സംസ്‌ഥാനത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ വീടുകൾക്ക് തീ വെക്കുകയും രണ്ട് കുട്ടികൾ ഉൾപ്പടെ എട്ടോളം പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
Most Read: നാലാം തരംഗ ഭീതിയിൽ ദക്ഷിണ കൊറിയ; കോവിഡ് രോഗികൾ കൂടുന്നു