പാലക്കാട്: തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി. ശനിയാഴ്‌ച രാത്രി എട്ടരയോടെ തൃത്താല ഞാങ്ങാട്ടിരിയിലെ വികെ കടവ് ജങ്ഷനിലെ ഫാഗിൾ സ്‌റ്റോറീസ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ നാല് പേർ ആശുപത്രിയിൽ ചികിൽസ തേടി. ഹോട്ടൽ ജീവനക്കാരായ ചെറുകോട് ചോലയിൽ ഷിബു (44), ഏലംകുളം പാത്തലടിൽ നിഹൽ (20), ആലൂർ മൂർക്കത്താഴത്ത് മുഹമ്മദ് സിനാൻ (18), ബംഗാൾ സ്വദേശി അനീസ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മർദ്ദിച്ചെന്ന യുവാക്കളുടെ ആരോപണം പോലീസ് നിഷേധിച്ചു.
ഹോട്ടലിൽ എത്തിയ പോലീസ് ജീവനക്കാരെ തിരഞ്ഞ് പിടിച്ച് തല്ലുകയാണ് ഉണ്ടായതെന്ന് ഹോട്ടൽ മാനേജർ ഹാഷിഫ് പറഞ്ഞു. ജീവനക്കാരെ സ്‌റ്റേഷനിലെക്ക് കൊണ്ടു പോകാൻ ശ്രമിച്ചതായും ഹോട്ടൽ പൂട്ടി താക്കോൽ കൈമാറാൻ ആവശ്യപ്പെടുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഹോട്ടൽ സ്‌ഥിതി ചെയ്യുന്ന ഏഴാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഹോട്ടൽ പ്രവർത്തിച്ചത്. വിവരമറിഞ്ഞ് പോലീസെത്തി ഹോട്ടൽ അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരെ മർദ്ദിച്ചിട്ടില്ലെന്നും ഹോട്ടൽ അടച്ചതോടെ മടങ്ങി പോയെന്നും തൃത്താല സിഐ വിജയകുമാർ പറഞ്ഞു.
Read Also: രാജ്യത്തെ ഞെട്ടിച്ച് ലഹരിമരുന്ന് വേട്ട; ഡെൽഹിയിൽ 2500 കോടിയുടെ ഹെറോയ്ൻ പിടികൂടി