തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നൽകുന്നതെന്ന് സിപിഎം ആക്‌റ്റിങ് സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ട് മാത്രമേ നൽകാനാകൂ എന്ന് അദ്ദേഹം വ്യക്‌തമാക്കി.
ഇളവുകൾ നൽകുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമ്പോൾ മുൻഗണന നൽകുന്നത് ജനങ്ങളുടെ സുരക്ഷക്ക് തന്നെയാണ്. ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നം എന്ന നിലയിലല്ല മറിച്ച് സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങൾ കണക്കിലെടുത്ത് മാത്രമേ ഇളവുകളിൽ തീരുമാനമെടുക്കാനാകൂ. സർക്കാർ ഈ വിഷയം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്‌ത് വരികയാണ്. കൂടുതൽ ഇളവുകൾ ആവശ്യപ്പെടുന്നവരും രോഗം കൂടിയാൽ സർക്കാരിനെ കുറ്റപ്പെടുത്തുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
അതേസമയം, കടകൾ തുറക്കുന്ന കാര്യം ഇന്ന് വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും സമിതി വ്യക്‌തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ കാരണം കടക്കെണിയിൽ അകപ്പെട്ട വ്യാപാരികൾ ഇളവുകൾ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവുകയായിരുന്നു.
Also Read: കടകൾ തുറക്കുന്നതിൽ മുഖ്യമന്ത്രിയുടെ തീരുമാനം അനുകൂലം; ഇനി സമരമില്ലെന്ന് വ്യാപാരികൾ