കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രണ്ടാം ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ 9.30ഓടെ ഇഡിക്ക് മുന്നിൽ ഹാജരായ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് രാത്രി ഏറെ വൈകിയാണ് അവസാനിപ്പിച്ചത്. വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല.
സിഎം രവീന്ദ്രന്റെ വിദേശ യാത്രകൾ, സ്വർണക്കടത്ത്, ബിനാമി ഇടപാടുകൾ എന്നിവയിൽ അദ്ദേഹത്തിന്റെ ബന്ധം തുടങ്ങിയ കാര്യങ്ങളാണ് ഇഡി ചോദിച്ചറിഞ്ഞതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശയാത്രകളുടെ രേഖകൾ സമർപ്പിക്കാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരം രേഖകളൊന്നും രവീന്ദ്രൻ ഹാജരാക്കിയിരുന്നില്ല.
വ്യാഴാഴ്‌ച 12 മണിക്കൂറുകളോളം ഇഡി രവീന്ദ്രനെ ചോദ്യം ചെയ്‌തിരുന്നു. രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിച്ചത് കൊണ്ട് കൂടുതൽ സമയം ഇടവേളകൾ നൽകിയാണ് രണ്ട് ദിവസം രവീന്ദ്രനെ ചോദ്യം ചെയ്‌തതെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന്റെ ദൈർഘ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ നൽകിയ ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്‌പദമാണെന്നാണ് ഇഡിയുടെ ഇതുവരെയുള്ള വിലയിരുത്തൽ. സർക്കാർ പദ്ധതികളിൽ ശിവശങ്കറിന് പുറമെ രവീന്ദ്രന്റെയും നിയന്ത്രണം ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.