കൊച്ചി: കേരളത്തിലെ റോഡുകളിലെ സ്‌ഥിതിയെ രൂക്ഷമായി ചോദ്യം ചെയ്‌ത് ഹൈക്കോടതി. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം ഉണ്ടായത്.
‘റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ഇത്തരം അപകടം ഉണ്ടാകുമെന്ന് താൻ ഭയപ്പെട്ടിരുന്നു’ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയിൽ ജില്ലാ കളക്‌ടറുടെ റിപ്പോർട്ട് എവിടെ എന്നും കോടതി ചോദിച്ചു. രണ്ട് മാസത്തിനുള്ളിൽ എത്ര പേര് മരിച്ചു? ദേശീയ പാതയിലെ അപകടത്തിൽ നടപടി ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു.
ആലുവ പെരുമ്പാവൂർ റോഡിന്റെ ചുമതല ഏത് എഞ്ചിനിയർക്ക് ആയിരുന്നു? എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാർ? കുഴി കണ്ടാൽ അടയ്‌ക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്? എൻജിനീയർമാർ എന്താണ് പിന്നെ ചെയ്യുന്നത്? ഇത്തരം കുഴികൾ എങ്ങനെയാണ് അവർക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത്? തൃശ്ശൂർ കുന്നംകുളം റോഡ് കേച്ചേരി കഴിഞ്ഞാൽ ഭയാനക അവസ്‌ഥയിലാണ്? കോടതി ചോദ്യശരങ്ങളുടെ കെട്ടഴിച്ചു.
അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയിൽ വീണ് അബോധാവസ്‌ഥയിൽ ആയിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചതിനെ ഹൈക്കോടതിയിൽ സർക്കാർ ന്യായീകരിച്ചു. കുഴിയിൽ വീണത് കൊണ്ട് മാത്രമല്ല മരണമെന്ന് മകൻ പറഞ്ഞെന്ന് സർക്കാർ അഭിഭാഷകന്‍ പറഞ്ഞു. ഷുഗർ ലെവൽ കുറവായിരുന്നു എന്ന മകന്റെ മൊഴി ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
ആലുവ റോഡിന്റെ ചുമതലയുള്ള എൻജിനീയർ നേരിട്ട് ഹാജരാവാൻ കോടതി നിർദ്ദേശം നല്‍കി.19ന് വിശദീകരണം ലഭിച്ചില്ലെങ്കിൽ കളക്‌ടറെ വിളിച്ചു വരുത്തും. കളക്‌ടർ കണ്ണും കാതും തുറന്നു നിൽക്കണം. കൂടുതൽ വിശദാംശങ്ങൾക്കായി ഹരജി ഈ മാസം 19ലേക്ക് മാറ്റി.