അഹമ്മദാബാദ്: മനുഷ്യാവകാശ പ്രവർത്തക ടീസ്‌റ്റ സെതൽവാദിനെ ഗുജറാത്ത് എടിഎസ് (ആന്റി ടെറർ സ്‌ക്വാഡ്) അറസ്‌റ്റ് ചെയ്‌തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീമിന് മുൻപിലും കമ്മീഷന് മുൻപിലും തെറ്റായ വിവരങ്ങൾ നൽകി എന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ടീസ്‌റ്റയെ മുംബൈ സാന്താക്രൂസ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. നടപടികൾ പൂർത്തിയാക്കി ഗുജറാത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മലയാളിയായ വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ ആർബി ശ്രീകുമാറിനേയും ചോദ്യം ചെയ്യലിന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിച്ചിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്‌ളീൻ ചിറ്റ നൽകിയതിന് എതിരെയുള്ള ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയിലെ പരാമർശങ്ങളുടെ അടിസ്‌ഥാനത്തിലാണ് ടീസ്‌റ്റ അടക്കമുള്ളവർക്കെതിരെ പുതിയ എഫ്‌ഐആർ ഗുജറാത്ത് എടിഎസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ചില സന്നദ്ധ സംഘടനകളും മറ്റ് ചില വ്യക്‌തികളും ചേർന്ന് വ്യാജരേഖകൾ ഉണ്ടാക്കിയാണ് ഈ കേസ് കൊണ്ടുവന്നത് എന്നാണ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിൽ ഉണ്ടായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്‌ഥൻ ആർബി ശ്രീകുമാറിനെ കസ്‌റ്റഡിയിൽ എടുത്ത് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചിട്ടുണ്ട്. ചോദ്യംചെയ്യൽ തുടരുകയാണ്. മുൻ ഐപിഎസ് ഉദ്യോഗസ്‌ഥനും നിലവിൽ തടവിലുള്ള സഞ്‌ജയ് ഭട്ടിനെതിരെയും കേസെടുത്തിട്ടുണ്ട്.
Most Read: നായയുടെ ‘ഹാപ്പി ബെർത്ത്‌ഡേ’; 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം