ന്യൂഡെൽഹി: ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റില്‍ ഇടപെട്ട് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍. ടീസ്‌റ്റയേയും രണ്ട് മുന്‍ പോലീസ് ഉദ്യോഗസ്‌ഥരെയും ഉടന്‍ വിട്ടയക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ടീസ്‌റ്റയുടെ അറസ്‌റ്റിനെ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപലപിച്ചു.
ടീസ്‌റ്റ സെതല്‍വാദിന്റെയും, ആർബി ശ്രീകുമാറിന്റെയും അറസ്‌റ്റ് അന്താരാഷ്‌ട്ര തലത്തിലും ചര്‍ച്ചയാവുന്നതിന്റെ സൂചനയാണിത്. ടീസ്‌റ്റയുടെയും മറ്റുള്ളവരുടെയും അറസ്‌റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതികരിച്ചു.
ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം വിട്ടയക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. നവംബറില്‍ ചേരുന്ന ഐക്യരാഷ്‌ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിക്കും എന്നാണ് സൂചന.
നേരത്തെ കശ്‌മീർ പുനഃസംഘടന, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാൽ പാകിസ്‌ഥാന്റെ നിയന്ത്രണത്തിലാണ് മനുഷ്യാവകാശ കൗണ്‍സിലെന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു. ടീസ്‌റ്റ വിഷയത്തിലും മനുഷ്യാവകാശ കൗണ്‍സിലിന്റെ നിലപാടിനെതിരെ ഇന്ത്യ പ്രതികരിച്ചേക്കും.
Read Also: സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും