ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടു. മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ലൂസിയാനയില്‍ വ്യാപക നാശ നഷ്‌ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇത് കത്രീന ചുഴലിക്കാറ്റിനെക്കാൾ കൂടുതൽ നാശം വിതക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ഐഡ അങ്ങേയറ്റം അപകടകരമായ ‘കാറ്റഗറി 4‘ ചുഴലിക്കാറ്റായി മാറുമെന്ന് മയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം (എന്‍എച്ച്സി) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ സമുദ്രനിരപ്പുയര്‍ന്നേക്കും. പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
തീരത്തുള്ള ഗ്രാന്‍ഡ് ഐല്‍, ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷാ സ്‌ഥാനത്തേക്ക് മാറ്റിയിരുന്നു. ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ലൂയിസിയാനയില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് പലായനം ചെയ്‌തത്.
മെക്‌സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് നാലാം കാറ്റഗറിയായി ശക്‌തിയാര്‍ജ്‌ജിച്ച സാഹചര്യത്തിലാണ് ലൂസിയാനയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ നിർബന്ധിതരായത്. 2005ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ ഓര്‍ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിൽ ആയിരുന്നു. 1800ലേറെ പേരാണ് അന്ന് മരണപ്പെട്ടത്. ഒരുപക്ഷെ, ഐഡ അതിലും ഭീകരമായേക്കും എന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്‌തമാക്കുന്നത്.
Read Also: ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി ഹിമാചല്‍ പ്രദേശ്