ബെയ്‌ജിങ്: തിബത്തിലെ ബ്രഹ്‌മപുത്ര നദിയിൽ ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങി ചൈന. 14ആം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി അടുത്ത വർഷത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശമെന്ന് ചൈനയിലെ പവർ കൺസ്‌ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോങ് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ബ്രഹ്‌മപുത്രയിൽ നിർമിക്കുന്ന വൈദ്യുത നിലയം ജലസ്രോതസുകൾ ഉപയോഗപ്പെടുത്താൻ സഹായിക്കുമെന്ന് യാൻ സിയോങ് പറയുന്നു. കൂടാതെ ആഭ്യന്തര സുരക്ഷ നിലനിർത്താനും പദ്ധതിക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം ആദ്യം നാഷണൽ പീപ്പിൾസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമാകും പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുക.
Also Read: കപ്പൽ മാർഗവും സ്വർണക്കടത്ത്; ഇഡി അന്വേഷണത്തിൽ വഴിത്തിരിവ്; കസ്‌റ്റംസിനെ ചോദ്യം ചെയ്യും
നദിയുടെ തീരത്തെ മെഡോങ്ങിൽ വൈദ്യുത നിലയം നിർമിക്കാനാണ് പദ്ധതി. അരുണാചൽ പ്രദേശിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മെഡോങ്. ചൈനയുടെ ഈ പുതിയ നീക്കം ഇന്ത്യ, ബംഗ്ളാദേശ് രാജ്യങ്ങളുടെ ആശങ്ക ഉയർത്തിയിട്ടുണ്ട്. ബ്രഹ്‌മപുത്രയിൽ ഇതൊനോടകം തന്നെ ചൈന ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. മധ്യചൈനയിലെ മൂന്ന് പ്രശസ്‌ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട് നിർമിക്കാനാണ് ചൈനയുടെ ലക്ഷ്യം. ആഭ്യന്തര സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.