ജയ്‌പൂർ: ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് ഇന്ന് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്‌ഥാനില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബിജെപിക്കെതിരെ രാഹുൽ രൂക്ഷവിമര്‍ശനം ഉയർത്തിയത്.
ഇന്ത്യയില്‍ ‘ഹിന്ദു’വും ‘ഹിന്ദുത്വവാദി’യും തമ്മിലുള്ള മൽസരമാണ് നടക്കുന്നതെന്നും അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍ ആരോപിച്ചു.
‘ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല’, രാഹുല്‍ പറഞ്ഞു.
‘ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണ്. ഇന്ത്യ ഹിന്ദുക്കളുടെതായിരുന്നു, എന്നാൽ ഹിന്ദുത്വവാദികളുടേത് ആയിരുന്നില്ല. മഹാത്‌മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്‌സെ ഹിന്ദുത്വവാദിയും. മഹാത്‌മാ ഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചിലവഴിച്ചു. നാഥുറാം ഗോഡ്‌സെ മൂന്ന് വെടിയുണ്ടകളാൽ അദ്ദേഹത്തിന്റെ ജീവനെടുത്തു’, രാഹുല്‍ കൂട്ടിച്ചേർത്തു.
സത്യത്തിന് വേണ്ടി തിരയുന്നവനാണ് ഹിന്ദുവെന്നും ഹിന്ദുത്വവാദികള്‍ ജീവിതം മുഴുവന്‍ അധികാരം തേടിയാണ് ചിലവഴിക്കുന്നതെന്നും പറഞ്ഞ രാഹുൽ ഹിന്ദുത്വവാദികള്‍ക്ക് അധികാരമല്ലാതെ മറ്റൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി.
2014 മുതല്‍ ഹിന്ദുത്വവാദികള്‍ അധികാരം കൈയ്യാളുകയാണെന്നും ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ വ്യക്‌തമാക്കി.
‘എല്ലാവരെയും ആശ്ളേഷിക്കുന്ന, ആരെയും ഭയക്കാത്ത, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവന്‍ ആണ് ഹിന്ദു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം നമുക്ക് തിരികെ കൊണ്ടുവരണം’, രാഹുല്‍ പറഞ്ഞു.
Most Read: തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു