കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക. ഇന്നലെയാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വഞ്ചനാ കുറ്റവും, ഗാർഹിക-ബാലപീഡന വകുപ്പുകളും ചുമത്തിയാണ് അറസ്‌റ്റ്. 30 ലക്ഷം രൂപയും സ്വർണവും ഇയാൾ തട്ടിയെടുത്തതായി നീതു പരാതി നൽകിയിരുന്നു. ഏഴ് വയസുള്ള മകനെ ഉപദ്രവിച്ചതായും പരാതിയിലുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഇബ്രാഹിം ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു.
അതേസമയം, നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഏറ്റുമാനൂർ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. നീതു കോട്ടയത്തെ വനിതാ ജയിലിലാണ് ഉള്ളത്. നീതുവിനെയും കൊണ്ട് ആശുപത്രിയിൽ ഉടൻ തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.
കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സിന്റെ വേഷത്തിലെത്തിയാണ് നീതു നവജാത ശിശുവിനെ മോഷ്‌ടിച്ചത്. ചികിൽസക്കെന്ന വ്യാജേന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞ നീതുവിനെ അടുത്തുള്ള ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.
യുവതി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയത് ആൺസുഹൃത്തിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആൺസുഹൃത്തിന്റെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു രാജ് കുറ്റകൃത്യം നടത്തിയെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ വ്യക്‌തമാക്കി.
നീതുവിന് ആൺ സുഹൃത്തുമായി ഉണ്ടായിരുന്ന ബന്ധം നിലനിർത്താൻ വേണ്ടി നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ ഇവർ സമ്മതിച്ചിരുന്നു.
Most Read: കോവിഡ്, ഒമൈക്രോൺ; കൂടുതല്‍ സംസ്‌ഥാനങ്ങൾ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടും