ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ വൈകിട്ട് 4 മണിക്കോ, മറ്റന്നാൾ രാവിലെയോ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് നിലവിൽ മഴ കനക്കുകയാണ്. ഈ സാഹചര്യത്തിൽ 100 ഘനയടി ജലം പുറത്തേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അതിനാൽ തന്നെ പെരിയാർ തീരത്ത് താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.
2,398.03 അടി ജലമാണ് നിലവിൽ ഇടുക്കി അണക്കെട്ടിലുള്ളത്. ഈ സാഹചര്യത്തിൽ നിലവിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും, വിവിധ വകുപ്പുകളും ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കി ഡാമിനൊപ്പം തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. 139.05 അടി ജലമാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനക്കുന്നതോടെ സെക്കന്റിൽ 4000ത്തോളം ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
Read also: ശമ്പള പരിഷ്‌കരണം; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക്