തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. നിലവിൽ ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യെല്ലോ അലേർട്ടാണ് ഈ ജില്ലകളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
വിവിധ ജില്ലകളിൽ ഇന്ന് കനത്ത മഴ ലഭിച്ചു. കോട്ടയത്തും പാലക്കാടും കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണ് ഗതാഗത തടസം ഉണ്ടാകുകയും മണ്ണിടിച്ചിൽ സംഭവിക്കുകയും ചെയ്‌തു. കോട്ടയത്ത് ദേശീയപാത 183ൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പെരുന്താനത്തിന് സമീപം ചുഴുപ്പിലും, കൊടുകുത്തിയിലുമാണ് മരം വീണത്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മരംമുറിച്ച് മാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചു.
പാലക്കാട് അട്ടപ്പാടിയിൽ കാരറഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ എത്തി മണ്ണ് നീക്കി. നെല്ലിയാമ്പതിയിൽ കുണ്ടറചോലയ്‌ക്ക് സമീപമാണ് മണ്ണിടിച്ചൽ ഉണ്ടായത്. ഇവിടെയും റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു.
നിലവിൽ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മൽസ്യബന്ധനത്തിന് വിലക്കുണ്ട്. ജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ വാസികളും ജാഗ്രത പാലിക്കണം.
Also Read: നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്ക് ജാമ്യം