കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്‌റ്റിലായ അമ്മ രേഷ്‌മക്ക് ജാമ്യം. പറവൂർ മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുക ആയിരുന്നു.
രേഷ്‌മയുടെ ചാറ്റിംഗ് വിവരം സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതരിൽ നിന്നും പൂർണ വിവരം ലഭിക്കാത്തതിനാൽ ആണ് കേസിൽ അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തത്. ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. രേഷ്‌മയുടെ ഭർത്താവായ വിഷ്‌ണുവാണ് ജാമ്യത്തിൽ ഇറക്കിയിരിക്കുന്നത്. പാരിപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധി വിട്ട് പോവരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
ഈ വര്‍ഷം ജനുവരി അഞ്ചാം തീയതിയാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു. തുടർന്നാണ് പോലീസ് കുഞ്ഞിനെ ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്‌ത്രീകളുടെ രക്‌തസാമ്പിൾ ഡിഎൻഎ പരിശോധനക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്‌മയുടേതെന്ന് കണ്ടെത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്‌മ ഏറ്റുപറഞ്ഞു.
എന്നാൽ രേഷ്‌മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്‌മയുമായിരുന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി രേഷ്‌മയോട് ചാറ്റ് ചെയ്‌തത്. പോലീസ് അന്വേഷണം ഭയന്ന് ഇവർ ആത്‍മഹത്യ ചെയ്യുകയും ചെയ്‌തു.
Most Read: കർഷകരെ ഇടിച്ചു തെറിപ്പിച്ച് എസ്‌യുവി; വീഡിയോ പുറത്ത്