ന്യൂഡെൽഹി: നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി പഞ്ചാബിൽ നടക്കുന്നത്. മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന് അമരീന്ദർ സിംഗ് പടിയിറങ്ങിയിട്ടും പഞ്ചാബിലെ കോൺഗ്രസ് പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല. രാഹുൽ ഗാന്ധിയെ പോലും അമ്പരപ്പിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്ത് നിന്നും നവജ്യോത് സിംഗ് സിദ്ദു രാജിവച്ചതിന് പിന്നാലെ രണ്ട് മന്ത്രിമാർ ഉൾപ്പടെ നിരവധി കോൺഗ്രസ് നേതാക്കളാണ് സ്‌ഥാനങ്ങൾ വേണ്ടെന്നുവച്ചത്. ഈ സാഹചര്യത്തിൽ നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കുള്ള ഭൂരിപക്ഷം നഷ്‌ടപ്പെട്ടു എന്ന അവകാശവാദത്തിലാണ് മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ക്യാംപ്.
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെടണമെന്ന് അമരീന്ദറിനെ പിന്തുണക്കുന്ന എംഎൽഎമാർ ആവശ്യപ്പെടുന്നതായി ദേശീയ മാദ്ധ്യമം റിപ്പോർട് ചെയ്യുന്നു. വിശ്വാസം തെളിയിക്കാൻ ചന്നിക്ക് കഴിയാതെ വരുന്നതോടെ അമരീന്ദറിന് മുഖ്യമന്ത്രി സ്‌ഥാനത്ത് തിരിച്ചെത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അമരീന്ദർ പക്ഷം.
തീർത്തും അപ്രതീക്ഷിതമായാണ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവച്ചത്. അമരീന്ദർ സിംഗിന്റെ കടുത്ത എതിർപ്പിനെ വകവെക്കാതെയാണ് രാഹുൽ ഗാന്ധിയും ഹൈക്കമാൻഡും സിദ്ദുവിനെ അധ്യക്ഷനാക്കിയത്. എന്നാൽ, അവരെ പോലും ഞെട്ടിക്കുന്നതായിരുന്നു സിദ്ദുവിന്റെ തീരുമാനം.
സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് റസിയ സുൽത്താന, പർഗത് സിംഗ് എന്നീ മന്ത്രിമാരും പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവച്ചു. കോൺഗ്രസ് നേതാവ് യോഗീന്ദർ ദിൻഗ്ര സംസ്‌ഥാന പാർടി യൂണിറ്റ് ജനറൽ സെക്രട്ടറി സ്‌ഥാനവും ഗൗതം സേത്ത് സംസ്‌ഥാന കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി (പരിശീലന ചുമതല) സ്‌ഥാനവും രാജിവച്ചു.
“വിട്ടുവീഴ്‌ച ചെയ്യുമ്പോൾ ഇല്ലാതാകുന്നത് ഒരു മനുഷ്യന്റെ വ്യക്‌തിത്വം ആണ്. പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യാൻ കഴിയില്ല. അതിനാൽ, ഞാൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്‌ഥാനം രാജിവെക്കുന്നു. കോൺഗ്രസിനെ സേവിക്കുന്നത് തുടരും,”- എന്നായിരുന്നു സിദ്ദു രാജിക്കത്തിൽ പറഞ്ഞത്.
മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചപ്പോൾ സുഖ്‌ജീന്ദർ സിംഗ് റന്ധാവക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു എതിർത്തിരുന്നു. റാണ സുർജിത്ത്, ഭരത് ഭൂഷൺ അസു എന്നിവരെ മന്ത്രിമാരാക്കിയത് അഴിമതി ചൂണ്ടിക്കാട്ടി തടയാനും സിദ്ദു ശ്രമിച്ചു. സംസ്‌ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ നിയമനവും സിദ്ദുവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായിരുന്നു. ഇതെല്ലാമാണ് രാജിയിലേക്ക് നയിച്ച കാരണങ്ങൾ.
Most Read: സംസ്‌ഥാനത്തെ കോവിഡ് മരണപട്ടിക പുതുക്കുന്നു; 8000 മരണങ്ങൾ കൂടി ഉൾപ്പെടും