തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയത്.
വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ തച്ചങ്കരിക്കെതിരെ തൃശൂർ വിജിലൻസ് കോടതിയിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിന്റെ കണ്ടെത്തലുകള്‍ കേന്ദ്രസർക്കാരും പരിശോധിച്ച് അനുമതി നൽകിയ ശേഷമായിരുന്നു കുറ്റപത്രം നൽകിയത്.
എന്നാൽ അന്വേഷണ ഉദ്യോഗസ്‌ഥന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്നും തുടരന്വേഷണം വേണമെന്നുമായിരുന്നു ടോമിൻ ജെ തച്ചങ്കരി മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടത്. തുടരന്വേഷണം നടത്താമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
അപൂർവ്വമായി മാത്രമാണ് അഴിമതിക്കേസിൽ പ്രതിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണത്തിന് ഉത്തരവിടുന്നത്. പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാനാണ് വിജിലൻസ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയത്.
ഒരു വർഷം മുമ്പ് തുടരന്വേഷണം ആവശ്യപ്പെട്ട തച്ചങ്കരി വിജിലൻസ് ഡയറക്‌ടർക്ക് നൽകിയ അപേക്ഷ തള്ളിയിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന തച്ചങ്കരിയുടെ അപേക്ഷ കോട്ടയം വിജിലൻസ് കോടതിയും തള്ളി. ഇതിനു പിന്നാലെയാണ് സർക്കാരിനെ സമീപിച്ചത്. അഴിമതി കേസിൽ കുറ്റപത്രമുള്ളത് പൊലീസ് മേധാവി സ്‌ഥാനത്തേക്ക് പരിഗണിക്കുന്നതിന് തടസമാവുമെന്ന് നിഗമനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്.
Read Also: ആര് മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ല; കസേരക്ക് വേണ്ടി കലാപത്തിനില്ലെന്ന് ചെന്നിത്തല