ആലപ്പുഴ: 2018ലെ പ്രളയത്തിൽ വീടുകൾ നശിച്ച ആലപ്പുഴ ചേർത്തലയിലെ കുടുംബങ്ങൾക്ക് അടിയന്തിരമായി നഷ്‌ടപരിഹാരം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
ഇതുപ്രകാരം ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്കാണ് നഷ്‌ടപരിഹാര തുക ലഭിക്കുക. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നൽകാൻ വൈകിയതിന് കാരണം. നടപടി ക്രമങ്ങൾ വൈകിക്കാൻ കാരണക്കാർ ആയവർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരും ജില്ലാ കളക്‌ടർമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിശ്‌ചയിച്ച ധനസഹായം സമയബന്ധിതരായി വിതരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച റിപ്പോർട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം.
കോവിഡിന്റെ രണ്ടാം ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കണം. 12 വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം. 60 വയസ് കഴിഞ്ഞവർക്കുള്ള ബൂസ്‌റ്റർ ഡോസ് കൂടുതൽ നൽകാനാകണമെന്നും ആൾക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കർശനമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Most Read: വില കുറഞ്ഞ മദ്യം കിട്ടാനില്ല; ജവാന്റെ ഉൽപ്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി