തിരുവനന്തപുരം: ജവാൻ ബ്രാൻഡിന്റെ ഉൽപ്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു. സ്‌പിരിറ്റ് വില കൂടിയത് ഉൽപ്പാദനത്തെ ബാധിച്ചു. വില കുറഞ്ഞ മദ്യം സർക്കാർ ഉൽപ്പാദിപ്പിക്കുന്നത് നഷ്‌ടത്തിലാണെന്നും എക്‌സൈസ് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്‌ഥാനത്ത് ഒരു കുപ്പി മദ്യം ഉൽപ്പാദിപ്പിക്കുമ്പോൾ 3.50 രൂപ നഷ്‌ടമാണെന്ന് മന്ത്രി വ്യക്‌തമാക്കി. വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്നതായും ജവാൻ ബ്രാൻഡിന്റെ ഉൽപ്പാദനം കൂട്ടുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 750 രൂപ വരെ വിലവരുന്ന മദ്യത്തിന് ക്ഷാമം നേരിടുകയാണ്. ബാറുകളിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ഇവ കിട്ടാനില്ല.
ഇടത്തരം മദ്യ ബ്രാൻഡുകളുടെ വിതരണം കമ്പനികൾ കുറച്ചത് ബെവ്കോയേയും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. സ്‌പിരിറ്റിന്റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കമ്പനികൾ കുറിക്കുകയായിരുന്നു. എന്നാൽ, മദ്യവില ഉടൻ വർധിപ്പിക്കില്ലെന്നും, ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. ഇന്ന് രാത്രിയോടെ പട്ടിക പ്രസിദ്ധീകരിക്കും. 5,14,381 ഗുണഭോക്‌താക്കൾ ആണ് കരട് പട്ടികയിൽ ഉള്ളത്. ഇതിൽ 3,28,041 ഭൂമിയുള്ള ഭാവനരഹിതരും, 1,86,340 പേർ ഭൂമി ഇല്ലാത്തവരുമാണ്. ആദ്യഘട്ടത്തിൽ 2,95,006 വീടുകൾ പൂർത്തിയാക്കി. 34,374 വീടുകളുടെ നിർമാണം പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
Most Read: നാഷണൽ ഹെറാൾഡ് കേസ്; ഇഡി നടപടിയിൽ 13ന് രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്