മലപ്പുറം: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാൻ യാത്രയായി. ഇമ്രാന്റെ ചികിൽസക്കായി പണം സ്വരൂപിച്ചു കൊണ്ടിരിക്കെയാണ് മരണമടഞ്ഞത്. ചൊവ്വാഴ്‌ച രാത്രി 11.30ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
3 മാസമായി കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു കുഞ്ഞ്. 18 കോടി വേണ്ട ചികിൽസയ്‌ക്ക് ചൊവ്വാഴ്‌ച രാത്രി വരെ 16.5 കോടിയോളം രൂപ സമാഹരിച്ചിരുന്നു. ചികില്‍സാ സഹായം ആവശ്യപ്പെട്ട് ഇമ്രാന്റെ പിതാവ് നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഏറാന്തോട് മദ്രസപ്പടിയിലെ ആരിഫിന്റെയും റമീസ് തസ്‌നിയുടെയും മൂന്നാമത്തെ കുട്ടിയാണ് ഇമ്രാന്‍.
സ്‌പൈനൽ മസ്‌കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന പേശികൾ ശോഷിക്കുന്ന അതീവ ഗുരുതരമായ അവസ്‌ഥയിലൂടെ കടന്നു പോവുകയായിരുന്നു കുഞ്ഞ്. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ പ്രശ്‌നങ്ങൾ കണ്ട ആരിഫ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ പരിശോധനകൾക്ക് ശേഷമാണ് ഗുരുതര ജനിതക രോഗമാണെന്ന് കണ്ടെത്തിയത്.
കുട്ടിക്ക് സൗജന്യ ചികിൽസ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആരിഫ് ആണ് ഹൈക്കോടതിയില്‍ ഹരജി നൽകിയിരുന്നത്. 18 കോടി രൂപ വില വരുന്ന മരുന്ന് നല്‍കുകയല്ലാതെ മകന്റെ ജീവൻ രക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ആരിഫ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
തുടർന്ന് കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുട്ടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് റിപ്പോർട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കൂടാതെ കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
Malabar News: കാസർഗോഡ് മെഡിക്കൽ കോളേജിൽ റെസിഡന്ഷ്യൽ കോംപ്ളക്‌സ് നിർമിക്കാൻ അനുമതി