ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു. ബന്ധുക്കളുടെ മുന്നിലിട്ടാണ് ഭർത്താവ് ഹാഷിം ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടും പോലീസ് ഇയാൾക്കെതിരെ കേസെടുക്കാൻ തയ്യാറായിരുന്നില്ല. വീഡിയോ പുറത്തു വന്നതിന് ശേഷവും ഇയാൾ ഭാര്യയെ മർദ്ദിച്ചിരുന്നു.
ആക്രമിക്കപ്പെട്ട സ്‌ത്രീ വായിൽ നിന്ന് നുരയും പതയും രക്‌തവും ഒലിക്കുന്ന രീതിയിൽ കാണപ്പെടുന്ന വീഡിയോയാണ് വെള്ളിയാഴ്‌ച പുറത്തുവന്നത്. ആരാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വ്യക്‌തമല്ല. കൊല്ലപ്പെട്ട സ്‌ത്രീയുടെ സഹോദരിയാണ് വീഡിയോ പുറത്തുവിട്ടത്. ‘അവളെ ഇങ്ങനെ മർദ്ദിക്കല്ലേ’ എന്ന് ഒരു സ്‌ത്രീ പറയുന്നത് വീഡിയോയിൽ കേൾക്കാം.
സ്‌ത്രീ കൊല്ലപ്പെട്ടതോടെ ഭർത്താവ് ഹാഷിമിനും ബന്ധുക്കൾക്കും എതിരെ പോലീസ് കേസെടുത്തു. ഇയാളും ബന്ധുക്കളും ഇപ്പോൾ ഒളിവിലാണ്. ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സ്‌ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. തന്റെ സഹോദരിക്ക് നീതി ലഭിക്കണമെന്നും ഇനി ഒരു സ്‌ത്രീക്കും ഇത്തരമൊരു ഗതികേടുണ്ടാകരുതെന്നും കൊല്ലപ്പെട്ട സ്‌ത്രീയുടെ സഹോദരി പറഞ്ഞു.
Most Read: ‘വിദ്യാലയങ്ങൾ തുറക്കാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകാനാകില്ല’; സുപ്രീം കോടതി