ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉൽഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും കെ സുധാകരൻ വ്യക്‌തമാക്കി. ഉൽഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന സമസ്‌ത നിലപാടിൽ, സമസ്‌തക്ക് അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.
അയോധ്യ രാമക്ഷേത്ര ഉൽഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നാണ് കെ മുരളീധരൻ എംപി വ്യക്‌തമാക്കിയത്. എന്നാൽ, കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്‌ഥാനത്തിലാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കേരളത്തിന്റെ അഭിപ്രായം കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ വ്യക്‌തമാക്കിയിരുന്നു.
ഒരിക്കലും ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെസി വേണുഗോപാലിനെ അറിയിച്ചത്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച ചെയ്‌ത് കോൺഗ്രസ് കേന്ദ്ര ഘടകം തീരുമാനം എടുക്കും. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അതിനാൽ സിപിഎം എടുക്കും പോലെ കോൺഗ്രസിന് തീരുമാനമെടുക്കാൻ കഴിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Most Read| ‘ശബരിമല വരുമാനത്തിൽ 18 കോടിയിലേറെ വർധനവ്’; ദേവസ്വം ബോർഡ്