പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ 18 കോടി രൂപയിലേറെ വരുമാനം വർധിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. തിരക്ക് കൂടിയിട്ടും ഇത്തവണ നടവരവ് വരുമാനം കുറഞ്ഞെന്നായിരുന്നു നേരത്തെ ദേവസ്വം പുറത്തുവിട്ട കണക്കിൽ പറഞ്ഞിരുന്നത്. എന്നാൽ, മുൻവർഷത്തേക്കാൾ 18 കോടി രൂപയിലേറെ വരുമാനം വർധിച്ചെന്നാണ് ദേവസ്വം ബോർഡിന്റെ പുതിയ കണക്ക്.
ഡിസംബർ 25 വരെ മൊത്തം നടവരവ് 204,30,76,704 കോടി രൂപയാണ് ലഭിച്ചതെന്നും കഴിഞ്ഞ വർഷം ഇത് 222.98 കോടി രൂപയായിരുന്നുവെന്നും 18 കോടി കുറഞ്ഞെന്നുമാണ് ദേവസ്വം ബോർഡ് ആദ്യം പുറത്തുവിട്ട കണക്ക്. എന്നാൽ, കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവയുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ 18.67 കോടി രൂപയുടെ കുറവ് വന്നു.
ഇതോടെ, തീർഥാടകർ നേരിട്ട അസൗകര്യങ്ങൾ കാരണം വരുമാനം കുറഞ്ഞെന്ന വാദങ്ങൾ ഉയർന്നുവന്നു. വരിയിലും വഴിയിലും ബുദ്ധിമുട്ടിയ തീർഥാടകർ കാണിക്കയിട്ടില്ലെന്നും ആക്ഷേപമുയർന്നു. എന്നാൽ, കണക്കുകൾ സഹിതം മണ്ഡലകാല വരുമാനത്തിലെ സർവകാല റെക്കോർഡാണ് ഇത്തവണയെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ് പ്രസിഡണ്ട് രംഗത്തെത്തി.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 39 ദിവസമായി 18.72 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. അപ്പത്തിന്റേയും അരവണയുടെയും വിൽപ്പന കുറഞ്ഞെങ്കിലും കാണിക്കയും കുത്തക ലേലത്തുകയും വലിയ തോതിൽ വർധിച്ചതായും ദേവസ്വം ബോർഡ് അവകാശപ്പെടുന്നു. അതേസമയം, മകരവിളക്ക് ഉൽസവത്തിനായി ഇന്നലെ രാത്രി 11 മണിക്ക് ശബരിമല നട അടച്ചു. 30ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 15ന് ആണ് മകരവിളക്ക്.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്