കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്ന 80 വയസ് തോന്നിക്കുന്ന ആളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് ഡിസിപി ഐശ്വര്യ ഡോംഗ്‌റെ പറഞ്ഞു. ഇയാള്‍ സഞ്ചരിച്ച കാർ പരിശോധിച്ച ശേഷമാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഈസ്‌റ്ററിന്റെ പശ്‌ചാത്തലത്തില്‍ തോക്ക് കണ്ടെത്തിയതോടെ പോലീസ് സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വരെ സുരക്ഷ കര്‍ശനമാക്കാനാണ് തീരുമാനം.
ഇന്നലെ ഉച്ചയോടെയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ തോക്കും വെടിയുണ്ടകളും മാളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുണിസഞ്ചിയില്‍ പൊതിഞ്ഞു ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. പിസ്‌റ്റളും അഞ്ച് വെടിയുണ്ടകളും ആയിരുന്നു സഞ്ചിയില്‍ ഉണ്ടായിരുന്നത്. 1964 മോഡല്‍ തോക്കാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധന ഫലം വന്നാലേ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാൻ സാധിക്കൂവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Also Read: ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും; ഉമ്മൻ ചാണ്ടി