തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ബി അശോകിനെതിരെ ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്‌ചിതകാല സത്യാഗ്രഹം ആരംഭിക്കും. കെഎസ്ഇബി ചെയർമാന്റെ ഏകാധിപത്യ സമീപനം തിരുത്തുക, സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ് കുമാറിന്റെയും സെക്രട്ടറി ബി ഹരികുമാറിന്റെയും സസ്‍പെൻഷൻ പിന്‍വിലക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധത്തില്‍ മാനേജ്മെന്റിനോട് നിസ്സഹകരണം നടത്തും. നാളെ വിവിധ വർഗ ബഹുജന സംഘടനകളുടേയും, സർവീസ് സംഘടനകളുടേയും പിന്തുണയോടെ സമരസഹായ സമിതി രൂപീകരിക്കും. അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നല്‍കി. വൈദ്യുതി മന്ത്രി നാളെ തിരുവനന്തപുരത്ത് എത്തിയ ശേഷം സമവായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.
അതേസമയം, കെഎസ്ഇബിയിലെ യൂണിയൻ നേതാക്കളുടെ ആരോപണങ്ങൾ ചെയർമാൻ ബി അശോക് തള്ളി. സംഘടനകൾ സാമാന്യ മര്യാദ പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓഫീസേഴ്‌സ് അസോസിയേഷൻ യൂണിയൻ നേതാക്കൾ തിരുത്തലിന് തയ്യാറായാൽ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അസോസിയേഷൻ നൽകുന്ന നിവേദനത്തിന് അനുസരിച്ച് കെഎസ്ഇബിക്ക് നീങ്ങാനാകില്ല. സ്‌മാർട് മീറ്റർ വേണ്ടെന്ന യൂണിയനുകളുടെ നിലപാട് തെറ്റാണ്. കമ്പനി നയത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: മോദി-ബൈഡൻ കൂടിക്കാഴ്‌ച ഇന്ന്; റഷ്യൻ അധിനിവേശം ഉൾപ്പടെ ചർച്ചയായേക്കും