ന്യൂഡെൽഹി: ഡെൽഹിയിലെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച അഫ്‌ഗാൻ എംപിക്ക് അടിയന്തിര വിസ അനുവദിച്ച് ഇന്ത്യ. അഫ്‌ഗാൻ വനിതാ എംപി രംഗിന കർഗർക്കാണ് ഇന്ത്യ അടിയന്തിര വിസ അനുവദിച്ചത്. ഈ മാസം 20ആം തീയതിയാണ് നയതന്ത്ര പാസ്‌പോർട് കാണിച്ചിട്ടും ഡെൽഹി വിമാനത്താവളത്തിൽ നിന്നും രംഗിനയെ അഫ്‌ഗാനിലേക്ക് തിരിച്ചയച്ചത്. എംപിയെ തിരിച്ചയച്ച നടപടി പിഴവാണെന്ന് വിദേശകാര്യ മന്ത്രാലയം സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്.
ഡെൽഹിയിലെ ആശുപത്രിയിലേക്ക് വന്നതായിരുന്നുവെന്നും മടക്കയാത്രക്ക് ടിക്കറ്റുണ്ടായിട്ടും വന്ന വിമാനത്തില്‍ തന്നെ തിരിച്ചയച്ചെന്നും രംഗിന കർഗർ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം അഫ്‌ഗാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെത്തുന്ന അഫ്‌ഗാൻ പൗരൻമാർക്ക് ഇ-വിസ നിർബന്ധമാക്കിയിട്ടുണ്ട്. ഭീകരർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഇ-വിസയെന്ന് കേന്ദ്രസർക്കാർ വ്യക്‌തമാക്കി. അഫ്‌ഗാൻ സ്വദേശികളായവർക്ക് ഇ-വിസ നൽകുന്ന കാര്യത്തിൽ ഓൺലൈൻ നടപടികൾ തൃപ്‌തികരമാണെന്നും കേന്ദ്രം അറിയിച്ചു.
ഇന്ത്യയിലേക്ക് ഉള്ള അഫ്‌ഗാൻ അഭയാർഥികളുടെ ഒഴുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. വിസ മാനദണ്ഡങ്ങളിൽ ആഭ്യന്തര മന്ത്രാലയം മാറ്റം കൊണ്ട് വരുന്നതോടെ നിലവിൽ ഇന്ത്യയിലേക്ക് വിസ അനുമതി ലഭിച്ച് രാജ്യത്തിന് പുറത്ത് ഉള്ള അഫ്‌ഗാൻ പൗരൻമാരെയും പ്രതികൂലമായി ബാധിച്ചേക്കും.
Read also: കവളപ്പാറ പുനരധിവാസം; 2.60 കോടി രൂപ അനുവദിച്ചു