എടക്കര: കവളപ്പാറ ഉരുൾപൊട്ടലിനെ തുടർന്ന് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ 2.60 കോടി രൂപ അനുവദിച്ചു. കവളപ്പാറയിലെയും പൂത്തുമലയിലെയും പ്രളയ പുനരധിവാസം വൈകുന്നത് സംബന്ധിച്ച് ടി സിദ്ദിഖ് എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. ഓരോ കുടുംബത്തിനും പത്തു ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
അപകടഭീഷണി നേരിടുന്ന 26 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. പത്ത് ലക്ഷത്തിൽ നാല് ലക്ഷം വീട് നിർമിക്കാനും ആറ് ലക്ഷം രൂപ സ്‌ഥലം വാങ്ങാനുമാണ് നൽകുന്നത്. സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. മഴ കനക്കുന്ന സമയത്ത് ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്യാമ്പ് സജ്‌ജമാക്കിയിട്ടുണ്ട്.
അതേസമയം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം മണ്ണ് സംരക്ഷണം, ജിയോളജി വിഭാഗം അധികൃതർ പരിശോധന നടത്തിയാണ് മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കിയത്. അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ഉള്ളവരുടെ പുനരധിവാസം ഉടനെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിവി അൻവർ എംഎൽഎയും വിഷയത്തിൽ ഇടപെട്ടിരുന്നു.
Read Also: ഭാരതപ്പുഴ മെലിഞ്ഞു; വെള്ളിയാങ്കല്ലിൽ ജലനിരപ്പ് ഏതാനും സെന്റീമീറ്റർ മാത്രം