തൃത്താല: ഈ വർഷം കനത്ത മഴ ലഭിച്ചിട്ടും ഭാരതപ്പുഴയുടെ കണ്ണീർച്ചാലിന് അറുതിയില്ല. നിലവിൽ മുൻകാലങ്ങളിൽ മുട്ടിയൊഴുകിയിരുന്ന പുഴയുടെ മിക്കയിടങ്ങളും നീർച്ചാലായി മാറിയിരിക്കുകയാണ്. പുഴ മെലിഞ്ഞതോടെ മഴക്കാലത്ത് പോലും വെള്ളിയാങ്കല്ല് ജലസംഭരണിയിൽ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ജില്ലയിലെ പല ഡാമുകളും ജലസമൃദ്ധിയാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് വെള്ളിയാങ്കല്ലിന് ഈ ദുർഗതി.
നിലവിൽ മൂന്നരമീറ്റർ സംഭരണ ശേഷിയുള്ള വെള്ളിയാങ്കല്ലിൽ ഏതാനും സെന്റീമീറ്റർ മാത്രമാണ് ജലനിരപ്പ് ഉള്ളത്. ജലനിരപ്പ് താഴ്ന്നതോടെ അടിയിലെ മണൽത്തിട്ടകൾ പുറത്തേക്ക് കാണുന്ന അവസ്‌ഥയിലുമാണ്. തടയണയുടെ 27 ഷട്ടറുകളിൽ 25 ഷട്ടറുകളും ഉയർത്തിയിട്ടും പടിഞ്ഞാറുവശത്ത് പുഴ ഇപ്പോഴും നീർച്ചാലായി ഒഴുകുകയാണ്. അണക്കെട്ടിലെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതോടെയാണ് പുഴയുടെ നീരൊഴുക്കും കുറഞ്ഞത്.
അതേസമയം, വെള്ളിയാങ്കല്ല് തടയണയെ ആശ്രയിച്ച് ജലസേചനത്തിനായി നിരവധി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളാണുള്ളത്. തടയണയിലെ ജലനിരപ്പ് താഴ്ന്നത് ജലസേചനത്തിനും തിരിച്ചടിയാകും. ഭാവിയിൽ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും കാരണമായേക്കുമെന്നാണ് നിഗമനം. വരും ദിവസങ്ങളിലെങ്കിലും ഉയർന്ന അളവിലുള്ള മഴ ലഭിച്ചാൽ മാത്രമേ ഷട്ടറുകൾ താഴ്‌ത്തി തടയണയിൽ വെള്ളം സംഭരിക്കാൻ കഴിയുകയുള്ളു. മഴ കുറഞ്ഞാൽ പ്രദേശത്തെ ആയിരകണക്കിന് കർഷകരും പ്രതിസന്ധിയിലാകും.
Read Also: ജില്ലയിലെ ശർക്കരവരട്ടി വിവാദം; പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിക്ക് സാധ്യത