ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. പ്രസംഗങ്ങൾ നടത്തുന്നതിന് പകരം കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്‌ത ശേഷം ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
മാർച്ചിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രി നൽകിയ വാഗ്‌ദാനങ്ങളെല്ലാം നിഷ്‌ഫലമായെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. 21 ദിവസത്തെ ലോക്ക്ഡൗണിനുള്ളിൽ വൈറസിനെ രാജ്യത്ത് നിന്ന് തുരത്തുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനുപകരം രാജ്യത്തെ ലോകത്തിന്റെ ‘കൊറോണാ തലസ്‌ഥാനം’ ആക്കി മാറ്റിയിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. നേതൃത്വത്തിന്റെ പരാജയത്തിന് പ്രധാനമന്ത്രി ഉത്തരം നൽകണമെന്ന് കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാലയും പവർ ഖേരയും പറഞ്ഞു.
പകർച്ചവ്യാധിയുടെ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കണമെന്ന് രാജ്യത്തോട് പറയണമെന്ന് നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തകർന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്‌ഥയെ എങ്ങനെ വീണ്ടെടുക്കുമെന്നും അതിന് വേണ്ട പരിഹാരങ്ങൾ പ്രധാനമന്ത്രിയുടെ പക്കൽ ഉണ്ടോ അതോ ദൈവത്തെ കുറ്റപ്പെടുത്തുമോ എന്നും നേതാക്കൾ ചോദിച്ചു. കൊറോണക്കെതിരെ രാജ്യം മുഴുവൻ പോരാടുമ്പോൾ നേതാവ് അദൃശ്യനായി തീർന്നിരിക്കുകയാണെന്നും ടിവിയിൽ പ്രസംഗങ്ങൾ മാത്രമാണ് കാണാൻ സാധിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ കൂട്ടിച്ചേർത്തു. ‘പ്രഭാഷണം നടത്തുന്നത് എളുപ്പമാണ്. രാജ്യത്തിന് വേണ്ടത് പ്രസംഗങ്ങളല്ല, വ്യക്‌തമായ പരിഹാരങ്ങളാണ്’- സുർജേവാല ട്വിറ്ററിൽ കുറിച്ചു.
मोदी जी,
तुलसीदास जी ने कहा है-:
“पर उपदेश कुशल बहुतेरे,
जे आचरहिं ते नर न धनेरे!”उपदेश देना आसान है, कहे पर अमल कीजिए।
देश कोरे संबोधन नही, ठोस समाधान चाहता है।
हमारा बयान-: pic.twitter.com/TRJvr20T8i
— Randeep Singh Surjewala (@rssurjewala) October 20, 2020
ചൊവ്വാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചത്. ഉൽസവ കാലത്ത് കോവിഡ് പ്രതിരോധത്തിൽ വീഴ്‌ച വരുത്തരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.
Also Read: ഡിസ്‌ലൈകുകള്‍ വാരിക്കൂട്ടി മോദിയുടെ പ്രസംഗം; ബട്ടണ്‍ ഓഫ് ചെയ്‌ത് ബിജെപി