അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ നാലാം മൽസരത്തിൽ ബാറ്റിംഗ് പിച്ചാവും ഒരുക്കുകയെന്ന് റിപ്പോർട്ടുകൾ. മൊട്ടേര നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ സ്‌പിൻ പിച്ച് വ്യാപക വിമർശനം നേരിട്ട സാഹചര്യത്തിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് അവസാനിച്ച മൽസരത്തിന് പിന്നാലെയാണ് കൂടുതൽ ആരോപണങ്ങൾ ഒഴിവാക്കാൻ ബാറ്റിംഗ് പിച്ച് തയാറാക്കാൻ ബിസിസിഐ തീരുമാനിച്ചത്.
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് ഇനി വേണ്ടത് ഒരു സമനില മാത്രമാണ്. നാലാമത്തെ ടെസ്‌റ്റിൽ പരാജയപ്പെട്ടാൽ മാത്രമേ ഇന്ത്യ ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്താവൂ. അതുകൊണ്ട് തന്നെ പിച്ച് ബാറ്റിംഗിന് അനുകൂലമാക്കുന്നതിൽ ബിസിസിഐക്ക് എതിർപ്പില്ലെന്നാണ് സൂചന.
മാർച്ച് നാല് മുതലാണ് നാലാം ടെസ്‌റ്റ് ആരംഭിക്കുക. ടെസ്‌റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്. ആദ്യ മൽസരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മൽസരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 2-1ന് മുന്നിലെത്തിയത്.
മൂന്നാം ടെസ്‌റ്റിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ളണ്ടിനെ തകർത്തത്. 48 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്‌ടമില്ലാതെ വിജയിക്കുകയായിരുന്നു. രണ്ട് ദിവസവും അഞ്ച് സെഷനും കൊണ്ട് മൽസരം അവസാനിച്ചതോടെ പിച്ചിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
Read Also: നിഗൂഢതകൾ ഒളിപ്പിച്ച് ‘ദി പ്രീസ്‌റ്റ്’; പുതിയ ടീസർ ഇറങ്ങി