ന്യൂഡെൽഹി: കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിൽ. ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തുന്നത്. 2021ല്‍ മാത്രം ഏകദേശം 106 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി തടസപ്പെടുത്തിയത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2021ല്‍ രാജ്യാന്തര തലത്തില്‍ 34 രാജ്യങ്ങളിലായി 182 ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഉണ്ടായി.
ഡിജിറ്റല്‍ റൈറ്റ്‌സ് അഡ്വക്കസി ഗ്രൂപ്പായ ആക്‌സിസ് നൗവാണ് റിപ്പോര്‍ട് പുറത്തുവിട്ടത്. 2020ല്‍ 29 രാജ്യങ്ങളിലായി 159 ഷട്ട്ഡൗണ്‍ റിപ്പോര്‍ട് ചെയ്‌തിരുന്നു. 2020 മുതല്‍ 2021 വരെ ആഗോളതലത്തില്‍ 23 ഷട്ട്ഡൗണുകളുടെ വര്‍ധനവാണ് പുതിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2020ല്‍ ഇന്ത്യ ആകെ 109 ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ആണ് ഏര്‍പ്പെടുത്തിയത്.
മാത്രവുമല്ല, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് ഷട്ട്ഡൗണും ഇന്ത്യയിലാണ് റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370ന്റെ പേരില്‍ 2019 ഓഗസ്‌റ്റ് 4നും 2020 മാര്‍ച്ച് 4നും ഇടയില്‍ 223 ദിവസത്തേക്ക് ജമ്മു കശ്‌മീരില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ലോകത്തെ മറ്റേതൊരു ജനാധിപത്യ രാജ്യത്തേക്കാളും കൂടുതല്‍ തവണ ഇന്ത്യ ഇന്റര്‍നെറ്റ് അടച്ചു പൂട്ടിയിട്ടുണ്ടെന്നാണ് ഫോബ്‌സ് മാസികയുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നത്.
Read Also: യുപി ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം; പ്രതിക്ക് ഐഎസ് ബന്ധമെന്ന് പോലീസ്